മസ്കറ്റ്: മയക്കുമരുന്ന് കുറ്റങ്ങൾക്ക് കഠിന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ഒമാനിൽ പ്രാബല്യത്തിലായി. കടുത്ത മയക്കുമരുന്ന് കുറ്റങ്ങൾക്ക് വധശിക്ഷ ലഭിക്കാം. അതോടൊപ്പം തന്നെ മയക്കുമരുന്ന് വിധേയത്വം അവസാനിപ്പിക്കാൻ അഗ്രഹിക്കുന്നവർക്ക് ചികിത്സാ സഹായം വർധിപ്പിക്കുകയും ചെയ്യും.
മയക്കുമരുന്ന് ഉപയോഗത്തിനായും വിപണനത്തിനായും കൈവശം വയ്ക്കുന്നത് നിയമത്തിൽ കൃത്യമായി വിവേചിച്ചുണ്ട്. സ്വകാര്യ അവശ്യത്തിന് കൈവശം വയ്ക്കുന്ന കുറ്റങ്ങൾക്ക് ഒന്നു മുതൽ മൂന്നു വരെ വർഷം തടവും ആയിരം മുതൽ അയ്യായിരം വരെ ഒമാനി റിയാൽ പിഴയുമാണ് നിർദേശിക്കുന്നത്.
വിപണനത്തിനായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യൽ, ഉത്പാദിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കഠിനതടവും 35,000 മുതൽ 60,000 വരെ റിയാൽ പിഴയും ലഭിക്കാം.
നിമയപരിരക്ഷ, ലൈസൻസ് തുടങ്ങിയവയുടെ ദുരുപയോഗം, കുറ്റകൃത്യങ്ങൾ ആവർത്തിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് വധശിക്ഷ പരിഗണിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തടവറകൾ എന്നിവയിലോ ഇവയുടെ പരിസരങ്ങളിലോ മയക്കുമരുന്ന് വിൽക്കുന്ന കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.
ലഹരിവിധേയത്വമുള്ളവരെ ജീവതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കോടതിക്കു വിവിധ മാർഗങ്ങൾ പരിഗണിക്കാവുന്നതാണ്. ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പുനരധിവാസ ചികിത്സ ഇതിൽ ഉൾപ്പെടുന്നു.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചികിത്സ തെരഞ്ഞെടുത്തുകൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കാവുന്നതാണ്. ചില സാഹചര്യങ്ങളിൽ ഇത്തരക്കാരുടെ ബന്ധുക്കൾക്കും ചികിത്സയ്ക്കായി അപേക്ഷ നല്കാം.